Aug 19, 2009

മാരിയപ്പന്‍

മലയിറങ്ങിയ
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്

കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു

മുതുവാ ചെണ്ട

തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍

മാരിയപ്പന്‍

ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്‍
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത്‌ പെയ്ത്‌ ...


Aug 11, 2009

പെയ്ത്ത്‌

മേച്ചിലില്‍പെയ്ത്ത്‌ തീരും

മേച്ചിലിനും തറയ്ക്കുമിടയില്‍
ഞങ്ങളൊരുമിച്ചു പെയ്യും ,

മണ്ണിനടിയില്‍ പെയ്ത്
വിത്തുകളെപിടിച്ചുണ ര്‍ത്തി
ഉറക്കെയുറക്കെ ചിരിക്കും
തെന്നിത്തെറി ക്കാന്‍
വഴികളെ അഴിച്ചുപണിയും
മലകളെ,അതിലെ മരങ്ങളെയും
വീടിനടുത്ത്‌ കൊണ്ട് വന്ന്‍നിര്‍ത്തിത്തരും
പുഴ വന്നടുത്ത്
കെട്ടിപ്പിടിച്ച് കിടക്കും

മണ്ണിലേക്കുതാഴാത്ത
ഉള്ളിലെ കാറിന്‍
ചൂടന്‍ പെയ്ത്തുകള്‍

ഞാന്‍

വഴിപോലെ
മലര്‍ന്നു നോക്കി
ആരും നടന്നു പോയില്ല

മരം പോലെ
ആകാശത്തുയര്‍ന്നു നോക്കി
ആരും കൂട് കെട്ടിയില്ല

പുഴ പോലൊന്നോഴുകി
തോണി തുഴയാന്‍
നേരമാര്‍ക്ക്‌

അകവും പുറവും

ചിരിയാണകത്തും പുറത്തും
കതകില്‍ ഞാന്‍ മുട്ടുന്നു
തരുമോ അല്‍പ്പം ചിരിതന്‍ മഴ

വാതലിനപ്പുറം തോരുന്നൂ ചിരി
ഒരുവളെ കാണുവാന്‍ കാത്തുനില്‍ക്കും

വഴിപോല്‍ ചന്കിടിപ്പിന്‍ കരച്ചില്‍
വിസ്മയം ,ചിരിതന്‍ മഹാവര്‍ഷതിമില
കാതില്‍ മുഴങ്ങെ ലോകമെത്രമേല്‍
ചെറുതെന്നും;മുള്ളിന്‍ കൂര്‍ത്ത
ചുംബനമാണ് വലുതെന്നും
ഞാനും നീയുമീ കൊടും മൗനവും
നിരന്തരമുച്ചരിക്കയാലാകണം
വഴികളിത്രമേല്‍ ചിരിതന്‍
കടലാഴമാകുന്നതും,ഞാനതില്‍തൊട്ട്
വിലാപവേദമുച്ചരിക്കുന്നതും,

കരച്ചിലാണെന്നകത്തും പുറത്തും!

Aug 9, 2009

വഴികള്‍ തൊട്ടടുത്തിരുന്നു പറയുന്നതുപോലെ തോന്നുന്നുണ്ടോ ?

പ്രണയമെന്നോ
ഈ വഴിക്ക് പേര്‍ ?

കറുത്ത മുഖത്താലെന്നെ
നോക്കി നീണ്ട് വലിഞ്ഞ്..

പഴയ സുല്‍ത്താന്മാര്‍
ചക്രവര്‍ത്തികള്‍, ഗാമമാര്‍ ,
ചരിത്രത്തിന്റെ കുതിര കയറിയ വഴിയിത്‌.

ഈ വഴിയിലല്ലേ
കിനാവിന്റെ
തലയറ്റ്‌ കിടന്നു പിടഞ്ഞതും
വായ്ത്തലയുടെ
ധീരച്ചരിതങ്ങള്‍ക്ക്
നടക്കാന്‍
തന്റെ കൈകള്‍ നീട്ടിയതും..

ഇതിനോ
പ്രണയമെന്നു
നാമുറക്കത്തിലും...

പഴയകാലം
പുതുവഴിയിലൂടെ
റോന്തു ചുറ്റുന്നുണ്ട്
കൃത്യവും,ചടുലവുമായ
അതേ ഈണത്തില്‍
ഇങ്ങോട്ടു വരേണ്ട
വരുന്നുണ്ടെന്നാണ്
പലവഴികളും
കാണുമ്പോള്‍ പറയുക

ഏറ്റവും പുതിയ മണവുമായെത്തി
ഏതോ കാലൊച്ചകള്‍

ഇരുന്നാല്‍ മതിയെന്നവള്‍
പഴയ വാക്കുതന്നെ
പ്രണയമെന്നുതന്നെ
ഈ വഴിയ്ക്ക് പേര്‍!

പഴയ കപ്പല്‍ പായകള്‍
തൊട്ടടുത്തിരുന്നു പറയുന്നു:
"ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ വാ ചങ്ങാതീ.."
**************************************
എന്‍.എന്‍ .കക്കാടിന്റെ വരികളോട് കടപ്പാട്‌





പച്ചവഴികള്‍

നിറങ്ങളെല്ലാമടുത്തുനില്ക്കുന്നു

കാട്ടകത്തിന്‍ നിറത്തില്‍
കുത്തിയ പച്ചയായി
വെയില്‍ കിടക്കും
വഴിതന്‍ മഞ്ഞയായി
വീടിനുള്ളില്‍ നിറയും
മൗനത്തിന്‍ കറുപ്പായി
ഏത് തൊട്ടു വരയ്ക്കണം
മനസ്സിലെ അമൂര്‍ത്തചിത്രം ?

മഴയുടെ ചിത്രം വരഞ്ഞിട്ടു
പൂക്കള്‍ വരയ്ക്കാം
അടിയിലാകാശമെന്നെഴുതി വെയ്ക്കാം
ഏത് വരച്ചാലും
തിരിഞ്ഞു പോകുന്നു.
ഇല വരയ്ക്കവേ
സൂര്യനാവുന്നൂ..
സൂര്യനോ
മഴയുടെ ചിത്രമെഴുതുന്നു.

മഴയുണ്ട് മുന്നില്‍
കണ്ടു വരയ്ക്കാന്‍
നിന്നുതരില്ലവള്‍

മഞ്ഞച്ചായങ്ങള്‍ കൊണ്ട്
വരച്ച വരയില്‍ തുടങ്ങാം
ജീവിതം പോല്‍
രൂപമില്ലാ നിഴലുകള്‍

എത്ര വരഞ്ഞാലും
തീരാത്ത പച്ചപോല്‍
നിറയുന്നൂ മനസ്സില്‍
കനം വച്ച യാത്രകള്‍...


Aug 6, 2009

ക്യാന്‍സര്‍ വാര്‍ഡിലെ മഴ

ഇയ്യോബിന്റെ പുസ്തകം
പോലീ നഗരം
തീവെളിച്ചത്തിലേക്ക്
പെയ്യും മുറിവുകള്‍
രാവു മുഴുവന്‍
ഉണര്‍ന്നിരുന്ന്
പകലുറങ്ങും മരങ്ങള്‍
പീള കെട്ടിയ കണ്ണുമായി
നിരത്തിയിട്ട കുഞ്ഞുങ്ങള്‍
പറന്നുവീഴും
ചില്ലറയിലൂടെ നടത്തം...

ഒരു മഴവില്ല് പോലും
തികച്ചുകാണാതെ
വെള്ളാട പുതച്ച്
താഴത്തെ നിലയിലേക്കിറങ്ങി-
പോയൊരു കുട്ടി
ഇന്നത്തെ മഴയ്ക്കൊപ്പം
മുറിയിലെത്തി.

"വേദനകളുടെ
ആയിരം മഴവില്ലുകള്‍
ഞാന്‍ കണ്ടിരുന്നു.
മൊട്ടത്തലയ്ക്ക് ചുറ്റും
പറപ്പകളും,തുമ്പികളും
വലയങ്ങളായത്...

പഴുത്ത പ്ലാവില കളായിരുന്നീ
മുറി നിറയെ
തൊപ്പി തുന്നാന്‍
ഉപയോഗം കഴിഞ്ഞ സൂചികള്‍..."

കോശങ്ങള്‍ പൂക്കുന്നയീ-
ഇടത്തില്‍ നിന്ന്
എത്ര ശബ്ദങ്ങളാണ്
തൂത്തു മാറ്റുന്നത്

കടുത്ത മണങ്ങള്‍ക്കൊപ്പം
മൂടിപ്പുതച്ച് കണ്ണ് മിഴിച്ച്
സ്ട്രെക്‌ച്ചറില്‍
ഞാന്‍ നടന്നുപോയി .

ജനറല്‍ വാര്‍ഡില്‍
നിന്നൊരു കൂട്ടക്കരച്ചില്‍
കൈവിരല്‍ പിടിച്ച്
മഴയിലേക്കിറങ്ങുന്നു...


Aug 2, 2009

സൂര്യന്‍

ടോര്‍ച്ചുവെട്ടം
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിയ്ക്കെ
പണ്ട്‌
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്‍
പാലത്തിന്‍ പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.

ഇരട്ട പ്പാറയുടെയാഴങ്ങളില്‍
മുങ്ങാ ങ്കുഴിയിട്ട്‌നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍ കണ്ട
അതേ ചെലോടെ..

തുരുത്ത്തിന്‍കരയില്‍
മണിമരുതിന്‍ ചോട്ടില്‍
ചൂണ്ടയിട്ടോര്‍ത്തിരുന്നു
ആരോനും,പൂളോനും
താളത്തില്‍ മറിഞ്ഞു കളിച്ചു.

ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്‍
സൂര്യന്‍ വിരല്‍ തൊട്ടു.

Aug 1, 2009

അപ്ലൈഡ് ആര്‍ട്ട്


പലനിറമുള്ള തകരബോര്‍ഡുകള്‍
പലനിറമുള്ള ബ്രഷുകള്‍
കഴ വെച്ചുകെട്ടിമുകളിലെ
ബോര്‍ഡിന്റെ പ്രതലത്തിലേക്ക് നോക്കി
അയാള്‍ നില്‍ക്കുന്നുണ്ട്.
ആകാശത്തേക്ക് ഇടയ്ക്കിടെ നോക്കും
ആകാശത്തൂന്ന് വീഴുന്ന നിറങ്ങള്‍ബ്രഷിലേക്കൊതുക്കാനായി.
കൊഞ്ചിച്ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍
ദൃഡതയോടേ മമ്മൂട്ടി
പലപല പെണ്‍മോറുകള്‍
അവന്റെ വരകളിലേക്കൊതുങ്ങിക്കൂടുന്നു
നഗരത്തിലെ നിറങ്ങള്‍ക്കും
 തിളക്കത്തിനുമായിഅയാള്‍ വരയ്ക്കുന്നു
ബ്രഷില്‍ എപ്പോഴും ടര്‍പ്പന്‍ തൊടാത്ത നിലവിളി
ഹോര്‍ഡിംഗ്,ബാനര്‍,ഭിത്തികള്‍
നിറമുള്ള ചുംബനത്തിനായി കാത്തിരിക്കും
ഞാനും വരയ്ക്കും
അതെ ബ്രഷ് ചലനത്തിലല്ലാതെ
പാലറ്റില്‍ ചായം കോരിയൊഴിച്ച്
സന്ധ്യയെ വരയ്ക്കും
ഞാനെന്നെത്തന്നെ വരച്ചുവെയ്ക്കും
എനിക്കും അവനുമിടയില്‍
 ഹോര്‍ഡറിന്റെ ഉയരത്തില്‍
മഞ്ഞ നിറം ബ്രഷിനാല്‍ മായുന്നു
അവന്‍ ഒരു ബ്രഷ് ഇനാമലില്‍ മുക്കി
അടുത്ത തകരഭിത്തിയിലേക്ക്
എഴുതിക്കളയുന്നുതന്റെ
കറുത്ത് മെലിഞ്ഞതല്ലാ‍ത്ത രൂപങ്ങള്‍.

Jul 31, 2009

ഇലവ്


ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍
 ചെറു മഞ്ഞു കഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തിത്തീരുമ്പോള്‍
പാവം തോന്നും.
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്മുടി മുഴുവന്‍ ചുവപ്പിച്ച്ഞെളിഞ്ഞത്...?

ഏകാന്തം


ബസ്സുറക്കത്തിന്നിറക്കമിറങ്ങുന്നു
മുന്നില്‍ മഴയുടെ തണുത്ത മുടിയിഴ
കവിളിലുരുമ്മുന്നരുമയായി,കമ്പിയില്‍
തല കീഴായി കഥയുരയുന്നുണ്ടു കാറ്റ്

ഉത്തരമില്ലൊന്നിനും;എനിക്കുമീയാത്രയ്ക്കും.

അടുത്ത സ്റ്റോപ്പില്‍ യുദ്ധ ചിത്രങ്ങളിറങ്ങി;
ഉറക്കത്തിന്നിറക്കത്തിലേക്കൊരപകടം
കാലിടറി വീഴുമോ;അരികിലില്ല നീ!

കൂവല്‍


വഴികളിലൂടെ-യിരച്ചുവരുന്നു,
ഇരുട്ടിന്‍ മറകീറി കാതിലെത്തുന്നു.

നിശ്ശബ്ദതയിലെ അറബനത്താളമോ,
പാപ്പന്‍റെ വീക്കന്‍ ചെണ്ടയോ,
കബറിന്‍ മോളിലൂടെ
പറന്നു വരും ബാങ്കോലിയോ,
പുഴയ്ക്കു മീതെ
മലയില്‍ നിന്ന് വരും
മഴയോച്ച്ചയോ,
മൂന്നാംമൈലിറക്കത്തില്‍ തെന്നി വീണ
വണ്ടിയോ,
വാറ്റ് കുടിച്ചുറഞ്ഞുപോയ
നിലവിളിത്തൊണ്ടയോ,

ചോദ്യങ്ങള്‍പാലം കടന്ന് പാഞ്ഞൂ.. .

ഇരുട്ടിന്‍ മറകീറി വരുന്നൂ
മറ്റുളളവരിലേക്കും.
ഉറക്കത്തില്‍ഒന്നുമോര്‍മ്മവേണ്ടിനി.

May 26, 2009

ഓര്‍മകളില്‍



കാടിനേയും ,പുഴയെയും
മഴ കൊഴുക്കുന്നയിടങ്ങളെയും
വാറ്റ് മണക്കുന്ന നിലാവിനെയും
ആണ്‍കുട്ടികളുടെ തുടകളെയും
അവന്‍ പ്രേമിച്ചു.

പെണ്‍ കിനാക്കാളോ
വാക്കുകളോ ഇഷ്ടമില്ലത്തവന്‍.

ആണ്‍കുട്ടികള്‍
അവനൊപ്പം ചിരിച്ചുപോകുന്നത്
കണ്ടിട്ടുണ്ട്
ബലൂണുകള്‍ പോലെ അകന്ന്

തലകൊഴിഞ്ഞു വീഴും വരെ
പുകയടിക്കുന്ന മരങ്ങള്‍

മഴയൊഴിഞ്ഞ കാട്ടിലെ മറവില്‍
അവനെന്‍റെ തുടകളില്‍
പൂക്കള്‍ വരച്ചു
അര നിറയെ വസന്തം

ഓരോ പൂവും
ഇന്നെന്നെയോര്‍മിപ്പിക്കുന്നു
കാടിന്റെ മലര്‍ന്ന കാഴ്ച
അവന്‍റെയും.

Feb 6, 2009

ബൊക്ക



എവിടെയോ നിന്ന പൂവുകള്‍,ഇലകള്‍
എന്നോപ്പം പോരുന്നു
ഒരു കാട് കൂടെ വരുന്ന പോലെ.

Feb 4, 2009

കാത്തിരിപ്പ്


വരേണ്ടവര്‍
വരാത്തത് കൊണ്ട്
വരാത്തവരെ
കാത്തിരിക്കുന്നു.

Feb 3, 2009

ഉറക്കം



ആദ്യമേ ഉമ്മയുറങ്ങുന്നു
ഞാനുറങ്ങാതെ ഉമ്മെയെയോര്‍ത്തു

ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു

ഞാന്‍ ഉറങ്ങുന്നു

ഉറങ്ങുന്ന ഞങ്ങളെ ഓര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ...?

റാഫി*






ഒരിയ്ക്കല്‍ കേട്ടാല്‍
കൂടെ പോരും
അഴയായി
തലയ്ക്കുമുകളില്‍ കമിഴ്ന്നുവീഴും
അതിനെ മേഘമല്‍ഹാറെന്നു
വിളിക്കുന്നവരെ കണ്ടിട്ടുണ്ട്.

പാട്ടിനെ മറന്നുള്ള നടത്തത്തില്
‍ഒരു തൊണ്ട രോമങ്ങളെ
എണീപ്പിച്ച് കൂടെവരും
വിരലുകള്‍ ഹാര്‍മോണിയമാകും

തീരെ ചെറുപ്പത്തില്‍,-
അത്ര അറിവു പോരാ കേട്ടോ-
ആരോ ഇതേ തൊണ്ട
കേള്‍പ്പിച്ചായിരുന്നു

ഞാനിവിടുണ്ടെന്നു
പറയുന്നപോലെഅത്ര
എളുപ്പമല്ലല്ലോ ഒന്നും!

പലനിറമുള്ള തുമ്പികള്
‍ഈ പാട്ടിന്റെ
പാട്ടിന്നു പറന്ന്
ഒച്ചയുള്ള സ്വപ്നങ്ങളായി
എന്നെയങ്ങ് ഉറക്കിക്കളയും
ആരാ അതെന്ന്
ഓര്‍ക്കുന്നതിനേക്കാള്‍വെക്കെന്ന്.

*മുഹമ്മദ് റാഫി

Feb 1, 2009

അടുപ്പ്



അക്ബര്‍



കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്‌
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി
തിരിച്ചു വന്ന്‌
താളും,തകരയും
കൊണ്ട്‌ വെച്ച
കറിയില്‍ഉപ്പും
എരിവുംകുറവെന്ന
കുറ്റം കേട്ട്‌
ഉള്ള്‌ ചൊറിഞ്ഞ്‌
ചാരമായി പറന്ന്‌
ഇരുട്ട്‌ മണത്ത്‌
കിടക്കയില്‍പതിക്കുമ്പോള്
‍എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്‌
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനംഏറ്റ്‌
അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ പുകച്ചിലായി.